Friday, February 10, 2006

കുടുംബ ആരോഗ്യ ഇൻഷുറൻസ്‌

കുടുംബ ആരോഗ്യ ഇൻഷുറൻസ്‌ എന്ന വളരെ ആകർഷകമായി തോന്നുന്ന ഒരു പദ്ധതി (PDF file)ആരംഭിച്ചിരിക്കുന്നു. ഇതിന്റെ നേട്ടങ്ങളിലേയ്ക്കും കോട്ടങ്ങളിലേയ്ക്കും ഒന്നെത്തിനോക്കുന്നത്‌ നല്ലതായിരിക്കും. ഇക്കഴിഞ്ഞ ഫെബ്രുവരി 8-ന്‌ 2006-2007 ലെ വികസനപദ്ധതികളെക്കുറിച്ച്‌ ചർച്ചചെയ്യുവാനുള്ള എന്റെ ഗ്രാമസഭയായിരുന്നു. വളരെ നാളുകൾക്കുശേഷം ധാരാളം വനിതകളെ അവിടെ കാണുവാൻ കഴിഞ്ഞു. കാരണം 33 രൂപ നൽകി തന്റെ കുടുംബത്തിന്‌ ആരോഗ്യ ഇൻഷുറൻസ്‌ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ വന്നവരായിരുന്നു. പുരുഷന്മാരുടെ എണ്ണം വളരെ കുറവായിരുന്നു. ഓരോ വാർഡിൽനിന്നും 195 പേർക്കാണ്‌ ഈ പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കുക. പാവങ്ങൾക്കറിയില്ലല്ലോ ഇതിന്റെ പിന്നിലുള്ള ചതിക്കുഴി. എന്തിനേയും ഞാൻ വിമർശിക്കുന്നുവെന്നു കാണാതെ ദോഷവശങ്ങളെക്കുറിച്ച്‌ ചർച്ചചെയ്യുന്നത്‌ നല്ലതായിരിക്കും. ഇപ്പോൾ ഇത്‌ ഇൻഷുറൻസ്‌ കമ്പനികൾക്ക്‌ ഈ പദ്ധതി വളരെ ആകർഷകമായി തോന്നിയേക്കാം. കാരണം ഒരു വാർഡിലെ 195 കുടുമ്പങ്ങൾക്കുവേണ്ടികിട്ടുന്ന തുകയുടെ ചെറിയൊരംശം മാത്രമേ കോമ്പൻസേഷനായി ആശുപത്രികൾക്ക്‌ കൊടുക്കേണ്ടിവരുകയുള്ളു. എന്നാൽ വർധിച്ചുവരുന്ന മലിനീകരണം രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കും എന്നത്‌ ഇതിന്റെ യഥാർത്ഥ നേട്ടം ആർക്കായിരിക്കും എന്ന്‌ വിരൽ ചൂണ്ടുന്നു. എൻഡോസൾഫാൻ, കാർബോഫുറാൻ, മാലത്തിയോൺ, ബ്രോമാഡിയോലോൺ, എഥിഫോൺ മുതലായ വിഷങ്ങൾ പരിമിതമായ തോതിൽ മണ്ണിലിട്ട്‌ പലതുള്ളി വെരുവെള്ളം എന്ന മാർഗത്തിലൂടെ വരും കാലങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ്‌ പ്രതീക്ഷിക്കുവാൻ കഴിയുന്നത്‌. ഇത്തരം വിഷങ്ങളിൽനിന്നും ഏറ്റവും കൂടുതൽ രോഗികൾ ഇടത്തരവും, സമ്പന്നവർഗങ്ങളിലും നിന്നാണെന്ന്‌ പല സർവേ ഫലങ്ങളും സക്ഷ്യം വഹിക്കുന്നു. കാർഷികമേഖലയിൽ വരാൻ പോകുന്ന മറ്റ്‌ ഭീഷണികൾ വേറെയും. Wal-Mart and Monsanto on Indo-U.S. Agriculture Initiative board എന്ന പേജിൽനിന്നും മനസിലാകുന്നത്‌ എന്താണ്‌? ഇത്രയും ജനസാന്ദ്രതയുള്ള ഭാരതത്തിൽ വേണമോ കാർഷികഗവേഷണങ്ങൾ ഇത്തരം വിഷനിർമതാക്കളുമായി കൂട്ടുകെട്ടുണ്ടാക്കി ചെയ്യുവാൻ പോകുന്നത്‌ എന്നുള്ളതാണ്‌. അമേരിക്കയിൽ ധാരാളം കൃഷിഭൂമിയുള്ളപ്പോൾ ഇവിടുള്ള ജൈവസമ്പത്ത്‌ ഊറ്റുകമാത്രമാണ്‌ ലക്ഷ്യം.ഇപ്പോൾ ഏകദേശം മനസിലായിക്കാണുമല്ലോ ആരോഗ്യ ഇൻഷുറൻസുകൊണ്ടുള്ള നേട്ടം ആർക്കാണ്‌ എന്ന്‌. പാറ്റെന്റിന്റെ പിൻബലത്തിൽ വിൽക്കപ്പെടുന്ന മരുന്നുകളുടെ ഉപഭോഗം വർദ്ധിച്ചാൽ നേട്ടം ആർക്കാണ്‌? ഫെബ്രുവരി 14 -ന്‌ മാതൃഭൂമി ദിനപത്രത്തിലെ അമേരിക്കൻ ചെലവിൽ ഇന്ത്യൻ കർഷിക ഗവേഷണം എന്ന ലേഖനം വളരെ ശ്രദ്ധേയമാണ്‌. ചെറുകിട കർഷകർ ലോകമെമ്പാടും അവശരാണ്‌ എന്ന്‌ Saving Small Farmers പേജ്‌ കാണുമ്പോഴെങ്കിലും മനസിലാകുമോ? അമേരിക്കയിലെയും ചെറുകിടകർഷകർ പ്രശ്നങ്ങൾക്ക്‌ നടുവിൽ തന്നെയാണ്‌.