Tuesday, October 30, 2012

ബയോടെക്കും പ്ലാന്റ് സര്‍വ്വീസിങ്ങും

-->
തിരുവനന്തപുരത്തുള്ള ബയോടെക് എന്ന പ്രമുഖ സ്ഥാപനം 2005 ല്‍ സ്ഥാപിച്ചതാണ് എന്റെ ബയോഗ്യാസ് പ്ലാന്റ്. 18500 രൂപ ചെലവാക്കി (രണ്ട് റിംഗുകള്‍ കൂടുതലിട്ട് താഴ്ച കൂട്ടി) അന്ന് സ്ഥാപിച്ച പ്ലാന്റിനുള്ള സബ്സിഡിആയ 3500 രൂപ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തന്നത്. ഈ മാസം പതിനാറാം തീയതി എന്റെ പ്ലാന്റിന്റെ മധ്യഭാഗത്തുള്ള ജിഐ പൈപ്പ് പൊട്ടി പ്ലാന്റ് ചെരിഞ്ഞു. തുടക്കം മുതല്‍ തന്നെ ഗോമൂത്രം, പുളിഞ്ചിക്ക മുതലായവ പ്ലാന്റില്‍ നിക്ഷേപിച്ചാല്‍ ആ നിമിഷം തുരുമ്പ് കയറി ജാം ആകുകയും മുകളിലേയ്ക്കും താഴേയ്ക്കും ഉള്ള ചലനം നിലയ്ക്കുകയും ചെയ്യും. ഇവയില്‍നിന്നും ധാരാളം ഗ്യാസ് ലഭിക്കുമെന്നിരിക്കെ അത് അതിജീവിക്കുവാനുള്ള സംവിധാനം നടപ്പിലാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്റെ പലപ്രാവശ്യത്തെ പരാതി കാരണം ഇപ്പോള്‍ അവര്‍ മോഡിഫൈ ചെയ്തിരിക്കാം. ഒരാഴ്ച ആയിട്ടും എന്റെ പ്ലാന്റ് നന്നാക്കാന്‍ ആളെ അയച്ചില്ല. ഇതിനിടയ്ക്ക് ഫോണ്‍ ചെയ്തപ്പോള്‍ ആളെ അയക്കാമെന്ന് പറഞ്ഞിരുന്നു. അതും ഉണ്ടായില്ല. 24-10-2012 ന് ഓഫീസില്‍ വിളിച്ചപ്പോള്‍ അവധിയാണെന്ന് പറഞ്ഞു. എം.ഡി സജിദാസിനെ വിളിച്ചപ്പോള്‍ നാളെ ആളെ അയക്കാമെന്ന് പറഞ്ഞു. നാളിതുവരെ നന്നാക്കാത്തതിന്റെ പേരില്‍ എനിക്കല്പം പരുഷമായിത്തന്നെ സംസാരിക്കേണ്ടി വന്നു. ഞാന്‍ പറഞ്ഞു മേലില്‍ നിങ്ങളുടെ സേവനം എനിക്കാവശ്യമില്ല. എന്റെ സ്വന്തം ബുദ്ധി ഉപയോഗിച്ച് ഞാനത് നന്നാക്കിക്കോളാം എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു  
ഒരു സ്ഥാപനം എത്ര വലുതായാലും അവശ്യ ഘട്ടത്തില്‍ ഉപകരിച്ചില്ലെങ്കില്‍ ആ സ്ഥാപനത്തോട് വെറുപ്പ് മാത്രമെ തോന്നൂ. എട്ട് ദിവസത്തോളമായി തൊഴുത്തിന്റെ മുന്‍വശം ചാണകം കൂട്ടിയിട്ടിരിക്കുകയാണ്. മഴകാരണം മുറ്റം ചാണകവെള്ളം കൊണ്ട് നിറയുന്നു. ഇന്നലെ (30-10-2012) ഞാന്‍ എന്റെ ആശയമുപയോഗിച്ച്  മോഡിഫൈ ചെയ്തു. മുറിഞ്ഞ പൈപ്പിനെ മറ്റൊരു നീളം കൂടിയ പൈപ്പു കൂട്ടിച്ചേര്‍ത്ത് വെല്‍ഡു ചെയ്ത് ഉരം കൂട്ടി. അതിന് മുകളിലൂടെ കനം കുറഞ്ഞ പി.വി.സി പൈപ്പ് ഫിറ്റ് ചെയ്ത് ചലിക്കാത്ത രീതിയില്‍ ഉറപ്പിച്ചു. അതിന്റെ ചിത്രമുള്‍പ്പെടെ നെറ്റില്‍ ലഭ്യമാക്കുന്നത് ഇത്തരം ബിസിനസ്സുകാരുടെ സേവനം ലഭിക്കാഞ്ഞാല്‍ സ്വയം റിപ്പയര്‍ ചെയ്യാന്‍ കഴിയുന്നതിലേയ്ക്കാണ്. പ്ലാന്റിന്റെ ഉള്ളില്‍ കട്ടിയായി പൊങ്ങിക്കിടന്ന സ്ലറി-ചാണകം  വെട്ടിമാറ്റി. പ്ലാന്റിനുള്ളില്‍ ചാണകത്തോടൊപ്പം വീണ മണ്ണിനെ കോരി മാറ്റി. അതിന്ശേഷം പ്ലാന്റിനുള്ളിലേയ്ക് കുറച്ച് ദിവസമായി കലക്കാതിട്ടിരിക്കുന്ന ചാണകം കലക്കിയൊഴിച്ച് ഗ്യാസ് സ്റ്റോറേജ് ടാങ്കും ഫിറ്റ്  ചെയ്തു.    ണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും സ്വയം നാം തന്നെ സര്‍വ്വീസു ചെയ്താല്‍ ബയോഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താം.   സ്റ്റോറേജ് ടാങ്ക് താഴെയറ്റത്ത് തട്ടാത്തരീതിയില്‍ മറ്റൊരു പരിഷ്കാരവും നടത്തി.   അളവെടുപ്പ് കൃത്യമല്ലാത്തതിനാല്‍ അരയടി ഉയരം സപ്പോര്‍ട്ട് കഷ്ണത്തിന് കൂടിപ്പോയി.             
പൈപ്പിന് ഉയരം കൂട്ടി പിവിസി കവറിംഗ് ഉള്ളതിനാല്‍ മേലില്‍ തുരുമ്പുകാരണം സ്ടക്കാവുകയില്ല.
 ഇന്‍സ്റ്റാള്‍ ചെയ്ത സ്ഥാപനത്തിന്റെ സഹായമില്ലാതെ സര്‍വ്വീസിംഗ് പൂര്‍ത്തിയാക്കി. സീവേജ് വേസ്റ്റ് ഉള്‍പ്പെട്ടതാണന്നറിഞ്ഞിട്ടും ഉള്ളിലിറങ്ങി പണിചെയ്യാന്‍ സന്മനസ്സുകാണിച്ച തങ്കപ്പന്‍, സോമന്‍ എന്നീ തൊഴിലാളികളെ അഭിനന്ദിക്കുന്നു. ബയോഗ്യാസ് പ്ലാന്റിലിറങ്ങി പണിചെയ്യാന്‍ അനുയോജ്യമായ പ്ലാന്റ് തന്നെയാണിത്, അക്കാര്യത്തില്‍ ബയോടെക് മികവ് പുലര്‍ത്തി. കൃഷിഭവനിലൂടെ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ദീനബന്ധു മോഡല്‍ പ്ലാന്റ് ഇപ്രകാരം റിപ്പയര്‍ സാധ്യമല്ല എന്നു മാത്രമല്ല അതിനുള്ളില്‍ കടന്ന് റിപ്പയര്‍ ചെയ്യുന്നത് അപകടവുമാണ്.  ഇരുപതോളം കുട്ട ചാണകം കലക്കിയൊഴിക്കുകയും പ്ലാന്റിനുള്ളിലെ നിരപ്പ് പരിപാലിക്കാന്‍ വെള്ളം നിറയ്ക്കുകയും ചെയ്തു. മൂന്നാം ദിവസം സിലിണ്ടര്‍ ഉയരുകയും ഗ്യാസ് ലഭിക്കുകയും ചെയ്തു. എത്ര ഉയര്‍ന്നാലും പി.വി.സി പൈപ്പിനു മുകളിലൂടെ ആയതിനാല്‍ തുരുമ്പു കയറി തടസ്സം നേരിടുകയില്ല.

Sunday, October 21, 2012

കൊടുവള്ളി പഞ്ചായത്തിനെ നമുക്ക് മാതൃകയാക്കാം

 കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പഞ്ചായത്തില്‍ അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് എജന്‍സി യുടെ (ATMA) ഗ്രൂപ്പ് മൊബിലൈസേഷന്‍ ഫണ്ടായ 60,000 രൂപ ഉപയോഗിച്ചും മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തിലും കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പിലാക്കിയ മാലിന്യ സംസ്കരണം മറ്റ് പഞ്ചായത്തുകള്‍ക്കൊരു മാതൃകയാണ്. ഒരു ഗ്രൂപ്പില്‍ അഞ്ച് മുതല്‍ ഇരുപതുവരെ അംഗങ്ങളെവെച്ച് അയ്യായിരം രൂപയുടെ ഫണ്ട് ഉപയോഗിക്കാം. അറുപതുപേര്‍ക്ക് പങ്കാളികളാകുവാന്‍ കഴിയുന്ന പദ്ധതിയാണിത്. പന്ത്രണ്ടുപേരടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളാണ് ഉദ്ദേശിക്കുന്നത്. കൊടുവള്ളി ടൌണിലെ കടകളില്‍നിന്നും മാലിന്യമെടുത്ത് സംസ്കരിക്കാനാണ്  ആദ്യം തീരുമാനിച്ചത്. മലിന്യസംസ്കരണത്തിനുള്ള 42500 രൂപയുടെ  ബിന്നും (Click to see the bin - TMACT - തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റ്ക് ടെക്നിക്) 5750 രൂപ കൊണ്ടുവരുവാനുള്ള ചെലവും ഉണ്ടായി. ബിന്നുകള്‍ എന്നത് വെറ്റിറനറി യൂണിവേഴ്സിറ്റിയില്‍ ഫെറോസിമെന്റ് കൊണ്ട് നിര്‍മ്മിച്ച എയറോബിക് കമ്പോസ്റ്റ് പ്ലാന്റാണ്. ബിന്നുകള്‍ എവിടെ വെയ്ക്കുക എന്നത് വലിയ ഒരു പ്രശ്നം തന്നെയാണ്. പൊതുജനത്തിന്റെ മുന്നില്‍ ഈ ബിന്നുകള്‍ കിട്ടിയാല്‍ ജൈവേതരമാലിന്യങ്ങളാവും കൂടുതലായി അതില്‍ കൊണ്ടിടുക. പഞ്ചായത്ത് വക ഷെഡ് ഉണ്ടാക്കി ഈ ബിന്നുകള്‍ വെയ്ക്കല്‍ എന്നത് ചെലവേറിയതാകയാല്‍ അറുപത് കുടുംബശ്രീ പ്രവര്‍ത്തകരെ വിളിച്ചുകൂട്ടുകയും അതിലൊരു സ്ത്രീ അവരുടെ പറമ്പില്‍ വെയ്ക്കാമെന്ന് സമ്മതിക്കുകയും അത് പരിഗണിക്കുകയും ചെയ്തു. വിളപ്പില്‍ശാലയും ലാലൂരും കണ്ടിട്ടുള്ളവരെക്കൊണ്ട് ഇപ്രകാരമൊരു തീരുമാനമെടുപ്പിക്കുക അസാധ്യമാണ്. മുളയും മെടഞ്ഞ ഓലയും കൊണ്ട് മേല്‍ക്കൂര ഉണ്ടാക്കുവാന്‍ കഴിഞ്ഞാല്‍ പരിസ്ഥിതി സൌഹൃദമായി മാറുകയും ചെയ്യും.

ആദ്യം കൊണ്ടുവന്ന അഞ്ച് ബിന്നുകള്‍ രണ്ടര സെന്റോളം സ്ഥലത്ത് വെയ്ക്കുകയും കൈക്കോട്ട്, ഷവല്‍, വേസ്റ്റ് ശേഖരിക്കുവാനുള്ള ബക്കറ്റ് മുതലായവ എന്നിവ വാങ്ങുകയും, ഇതോടൊപ്പം സഹകരിച്ചില്ല എങ്കില്‍ ലൈസന്‍സ്  റദ്ദാക്കും എന്ന പഞ്ചായത്തിന്റെ കര്‍ശന നിര്‍ദ്ദേശം കച്ചവടസ്ഥാപനങ്ങള്‍ക്ക് നല്‍കുകയും ചെയ്ത. അഞ്ചുകിലോ വരെ മാലിന്യമുള്ള കടകളില്‍ നിന്ന് പത്തുരൂപയും അതിന് മുകളില്‍ പതിനഞ്ചും ഇരുപതും രൂപ വാങ്ങിക്കുന്നു. പഞ്ചായത്ത് രസീത് നല്‍കിയാണ് മാലിന്യം ശേഖരിക്കുന്നത്. ജൈവേതര മലിന്യവും ജൈവമാലിന്യവും വെവ്വേറെ വെയ്ക്കുവാന്‍ കടക്കാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. പെട്ടി ആട്ടോയില്‍ ദിവസവും പ്ലാസ്റ്റിക് മാലിന്യം ഒരു ബക്കറ്റിലും, മറ്റൊരു ബക്കറ്റില്‍ ജൈവമാലിന്യവും മൂന്നാമത്തെ ബക്കറ്റില്‍ സംസ്കരണത്തിന് ഉപയോഗിക്കാവുന്ന ഉണങ്ങിയ ചപ്പ് ചവറുകള്‍, വൈയ്ക്കോല്‍, പേപ്പര്‍ മുതലായവയും ജൈവ പാക്കിംഗ് മെറ്റീരിയലുകളും ശേഖരിക്കുന്നു. നാലാമതൊരു ബക്കറ്റ് വെച്ചാല്‍ മത്സ്യ, മാംസ്യ, കോഴി വേസ്റ്റും സംഭരിക്കാവുന്നതെ ഉള്ളു. അതിന് കടയൊന്നിന് 50 രൂപയില്‍ക്കൂടുതല്‍ വാങ്ങുവാനും കഴിയും. മൂന്ന് പേര്‍ 150 രൂപ വേതനവും പറ്റിക്കൊണ്ടാണ് മാലിന്യങ്ങള്‍ പ്ലാന്റിലേയ്ക്കെത്തിക്കുന്നത്. ഇവയെ ചാണകവും ചപ്പുചവറും മാലിന്യങ്ങളും ലയറുകളായി ബിന്നില്‍ നിറയ്ക്കുന്നു.   ബിന്നുകള്‍ സൂക്ഷിക്കുന്നതിന് വസ്തുവിന്റെ ഉടമയ്ക്ക്  പ്രിതിദിനം 100 രൂപ തറയുടെ വാടകയായി മാസം 3000 രൂപയും പരിപാലനത്തിന് പ്രതിദിനം 100 രൂപനിരക്കില്‍ മാസം 3000 രൂപയും നല്‍കും. അങ്ങിനെ 6000 രൂപ അവര്‍ക്ക് മാസവരുമാനവും ഇതിലൂടെ ലഭിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം കഴുകി ഉണക്കി ചാക്കുകളിലാക്കി മറ്റൊരു അംഗത്തിന്റെ ഒഴിഞ്ഞ ഷെഡിലോ മറ്റോ വെയ്ക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇപ്രകാരം ചെയ്യുന്നതിന് 150 രൂപ കൂലിയായി നല്‍കും. അവ മാസത്തിലൊരു തവണ പ്ലാസ്റ്റിക് പ്രൊസസ്സിംഗ് സെന്ററുകളില്‍ എത്തിക്കും. ആക്രി കടകള്‍ക്ക് കൈമാറാന്‍ കഴിയുന്നവ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുതന്നെ കൈമാറാനും കഴിയും. ഒരു സി.ഡി.എസ് പ്രതിനിധി അക്കൌണ്ടിംഗ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഓവറാള്‍ സൂപ്പര്‍വിഷന്‍ സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ ആണ് നിര്‍വ്വഹിക്കുന്നത്.
തുടക്കത്തില്‍ത്തന്നെ ജൈവ, ജൈവേതരമാലിന്യങ്ങള്‍ വെവ്വേറെ ശേഖരിക്കുന്നതിനാല്‍ ജൈവമാലിന്യം കൂടുതല്‍ മെച്ചപ്പെട്ട ജൈവവളമാക്കി മാറ്റുവാന്‍ കഴിയുന്നു. വളമുണ്ടാക്കിക്കഴിഞ്ഞാല്‍ കുടുംബശ്രീയുടെ ലേബലില്‍ വിപണനം നടത്തുകയാണ് ലക്ഷ്യം. വളത്തിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മന്റില്‍ നിന്ന് വാങ്ങിവെയ്ക്കുകയും അഞ്ച് കിലോയുടെ ന്യൂസ് പേപ്പര്‍ പായ്ക്കറ്റുകള്‍ കിലോ ഒന്നിന് പത്തുരൂപ നിരക്കില്‍ ആവശ്യക്കാര്‍ക്ക് പൂന്തോട്ടം, പച്ചക്കറി എന്നിവയുടെ വളപ്രയോഗത്തിന് വില്‍ക്കുവാനും സാധിക്കും. മാലിന്യ ക്കൂമ്പാരങ്ങളുടെ ഉറവിടങ്ങളായ ലാലൂരിനും, വിളപ്പില്‍ശാലയ്ക്കും കൊടുവള്ളി പഞ്ചായത്ത് ഒരു മാതൃക തന്നെയാണ്.
നവംബര്‍ 1 ന് ഈ പദ്ധതി ഉത്ഘാടനം ചെയ്യുകയാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെയും, സി.ഡി.എസ് ചെയര്‍ പെഴ്സണിന്റെയും പേരില്‍ ജോയിന്റ് അക്കൌണ്ട് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ തുറക്കുന്നതും കണക്കുകള്‍ പരിപാലിക്കുന്ന സി.ഡി.എസിന് 1500 രൂപ പ്രതിമാസ ശമ്പളമായി നല്‍കുന്നതുമാണ്. കൊടുവള്ളി പഞ്ചായത്തില്‍ നൂറ് ശതമാനം സുതാര്യത ഉറപ്പാക്കുന്ന വികേന്ദ്രീകൃത മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഉപജ്ഞാതാവ് ഡോ.ഗീതയ്ക്ക് (Facebook ID)അഭിനന്ദനങ്ങള്‍.
കൊടുവള്ളി പഞ്ചായത്തിന് കേരളഫാര്‍മര്‍ (ചന്ദ്രശേഖരന്‍ നായര്‍) അഭിനന്ദനങ്ങളുടെ ഒരു പൂച്ചെണ്ട് സമര്‍പ്പിക്കുന്നു.


Thursday, October 18, 2012

വികേന്ദ്രീകൃത മാലിന്യ സംസ്കരണം, പരിസ്ഥിതി പരിപാലനം, ആരോഗ്യ സംരക്ഷണം


കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് മാലിന്യക്കൂമ്പാരങ്ങളുടെ നാടായി മാറിയിരിക്കുന്നു. തിരുവനന്തപുരത്തെ നഗരമാലിന്യം വിളപ്പില്‍ പഞ്ചായത്തിലെ വിളപ്പില്‍ശാലയില്‍ നിക്ഷേപിച്ച് വര്‍ഷങ്ങള്‍കൊണ്ട് ഉടലെടുത്തത് പരിഹാരമില്ലാത്ത പ്രശ്നങ്ങളാണ്. സംസ്ഥാന സര്‍ക്കാരും നഗരസഭയും തമ്മില്‍ ഏറ്റുമുട്ടുകയും മാലിന്യം നിക്ഷേപിക്കുവാന്‍ നിവൃത്തിയില്ലാതെ നഗരവാസികളും, വിളപ്പില്‍ശാലയില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുകയില്ല എന്ന് ഒറ്റക്കെട്ടായി ഗ്രാമവാസികളും പറയുന്നു. വിളപ്പില്‍ പഞ്ചായത്തുകാരുടെ ഒരുമയോടെയുള്ള സമരം മറ്റുള്ളവര്‍ മാതൃകയാവുകയും കേന്ദ്രീകൃത മാലിന്യ നിക്ഷേപത്തിനും സംസ്കരണത്തിനും എതിരെ ജനം ഒറ്റക്കെട്ടായി ഇറങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. വിളപ്പില്‍ സമരത്തിന്റെ പരിണിത ഫലമായി നഗരത്തിലെ ഓടകളും, റോഡിന്റെ ഇരു വശങ്ങളും ആള്‍ത്താമസമില്ലാത്ത ഇടങ്ങളുമെല്ലാം പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടി വലിച്ചെറിഞ്ഞ മാലിന്യക്കൂമ്പാരങ്ങളാണ്. മഴയുടെ കുറവ് കാരണം പലര്‍ക്കും ഇവയില്‍ നല്ലൊരുഭാഗം ചുട്ടു കരിക്കാന്‍ സാധിച്ചു. വിളപ്പില്‍ശാലയിലെ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിലൂടെ ജലമലിനീകരണം രൂക്ഷമായപ്പോള്‍ നഗരത്തിലെ വായു മലിനീകരണമാണ് രൂക്ഷമായത്. നഗരത്തില്‍ മലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടും മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ തുലാവര്‍ഷം ആരംഭിച്ചപ്പോള്‍ത്തന്നെ നഗരവും മറ്റൊരു വിളപ്പില്‍ശാലയായി മാറുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുക. ഇത് തിരുവനന്തപുരത്തെ മാത്രം കാര്യമല്ല. കേരളത്തിന്റെ മുഴുവന്‍ അവസ്ഥയും ഇതുതന്നെയാണ്. നഗര ഗ്രാമ വ്യത്യാസമില്ലാതെ കൃഷിസ്ഥലങ്ങളില്‍ ജൈവ, ജൈവേതരമാലിന്യങ്ങള്‍ കലര്‍ത്തി വലിച്ചെറിഞ്ഞ് ദുരിതത്തിലായ കര്‍ഷകരെ വീണ്ടും ബുദ്ധിമുട്ടിക്കുകയാണ്.

 വിളപ്പില്‍ശാലയിലെ സമരം ചെയ്യുന്ന സംയുക്തസമരസമിതിയ്ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കുവാന്‍ വിദ്യാസമ്പന്നരായ രണ്ട് ചെറുപ്പക്കാരായ നഗരവാസികളെയും കൂട്ടി ചെല്ലുകയും വിളപ്പില്‍ ജനതയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് അല്പസമയം സംസാരിക്കുവാന്‍ അവസരം ലഭിക്കുകയും ചെയ്തു. എന്റെ അവതരണം വീഡിയോ ആയി റിക്കോര്‍ഡ് ചെയ്തത് ശ്രീ കപില്‍ ശ്രീധര്‍ എന്ന തൈക്കാട് സ്വദേശിയാണ്.

രണ്ട്  ഭാഗങ്ങളായി റിക്കോര്‍ഡ് ചെയ്തതിന്റെ ആദ്യഭാഗം ചുവടെ ചേര്‍ക്കുന്നു.



രണ്ടാംഭാഗം ഇതാണ്.



മാലിന്യപ്രശ്നം ഇത്രയും രൂക്ഷമായതെന്തുകൊണ്ട്? ഉത്തരം ഒന്നേ ഉള്ളു. ജൈവേതരമാലിന്യങ്ങള്‍ ജൈവമാലിന്യങ്ങള്‍ക്കൊപ്പം കലരുന്നതുതന്നെയാണ്. ഇവയെ തുടക്കത്തില്‍ത്തന്നെ കൂട്ടിക്കലര്‍ത്താതെ വെവ്വേറെ സംഭരിക്കുകയും വികേന്ദ്രീകൃതമായി ലീച്ചിംഗ് ഇല്ലാതെയും മീഥൈന്‍ എമല്‍ഷന്‍ ഒഴിവാക്കിയും ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കാം. അതിന് ലോകമെമ്പാടും വിവിധ മാതൃകയില്‍ നടപ്പിലാക്കിയ ഒന്നാണ് എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്. ജൈവ, ജൈവേതരമാലിന്യങ്ങള്‍ കൂട്ടായി സംസ്കരിച്ചതിലൂടെ വളത്തിന്റെയും പരിസര ജലത്തിന്റെയും ടോക്സിസിറ്റി വര്‍ദ്ധിക്കുകയും ഘനലോഹങ്ങളുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങള്‍ പലര്‍ക്കും അറിയാമെന്നുള്ളതുകൊണ്ടാണ് നഗരത്തില്‍ രണ്ട് ബക്കറ്റുകള്‍ നല്‍കി വെവ്വേറെ സംഭരിക്കാന്‍ അവസരമൊരുക്കിയത്. എന്നാല്‍ അവയെ വീണ്ടും കൂട്ടിക്കലര്‍ത്തി വിളപ്പില്‍ശാലയില്‍ എത്തിക്കുകയാണ് ചെയ്തത്. വിളപ്പില്‍ശാല പ്ലാന്റിന് പിന്നില്‍ വിദഗ്ധോപദേശം കൊടുത്തവരെ സംശയ ദൃഷ്ടിയോടെ കാണേണ്ടിയിരിക്കുന്നു അല്ലെങ്കില്‍ അവര്‍ മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ വിദഗ്ധരല്ല എന്നുവേണം മനസിലാക്കാന്‍.

നഗരമാലിന്യങ്ങളെല്ലാം കൂടി വിവിധ പാറമടകളില്‍ നിക്ഷേപിക്കുകയെന്ന നിര്‍ദ്ദേശം ഇതിനേക്കാള്‍ അപകടകാരിയാണ്. അതിനും ചില വിദഗ്ധരെക്കൊണ്ട് ബോധവല്‍ക്കരിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ ജനത്തെ ബോധവല്‍ക്കരിക്കാന്‍ അവര്‍ക്ക് എത്രത്തോളം കഴിയുമെന്നത് കണ്ടറിയാനിരിക്കുന്ന കാര്യം. പാറമടകളില്‍ ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ച് നമ്മുടെ മണ്ണിനെ തരിശാക്കണമോ? ജൈവ, ജവേകരമാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി പാറമടകളില്‍ നിക്ഷേപിച്ചാല്‍ സംഭവിക്കാവുന്ന പ്രശ്നങ്ങളും ചില്ലറയല്ല. പാറമടയിലെ സൂഷ്മ, അതിസൂഷ്മ വിള്ളലുകള്‍ അടക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടാതെ ജൈവദ്രാവകം സാന്ദ്രത കൂടിയ ഡിസിന്റഗ്രേഷനെ സഹായിക്കുന്ന ദ്രാവകമെന്ന നിലയിലും പോര്‍-പ്രഷര്‍ വര്‍ധന, കണ്ടാമിനന്റ് മൈഗ്രേഷന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാവുന്ന സ്ഥിതിയിലും എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അധികരിക്കും. ഇക്കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ അനിവാര്യമാണ്. ഭൂഗര്‍ഭത്തിലെ മാലിന്യ ഒഴുക്ക് രീതി സങ്കീര്‍ണതയേറിയ കാര്യമാണ് എന്ന വിചാരം തീരുമാനമേടുക്കുന്നവര്‍ക്ക് വേണ്ടതാണ്.

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുനിന്ന് വിളപ്പില്‍ശാല മാലിന്യ സംസ്കരണപ്ലാന്റ് പൂട്ടുന്നതിന് പിന്തുണയുമായി കപിലും നിതിനും എത്തുകയുണ്ടായി. വികേന്ദ്രീകൃത മാലിന്യ സസ്കരണം സാധ്യമാണ് എന്നും നഗരത്തില്‍ അതിന് വേണ്ട പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ഇവര്‍ പറയുന്നു.


പരിഹാരം ഒന്നേ ഉള്ളു ജൈവേതരമാലിന്യങ്ങള്‍ ഉറവിടത്തില്‍നിന്ന് സംഭരിച്ച് തരംതിരിച്ച് അവയെ പുനരുപയോഗം, റീസൈക്ലിംഗ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ നര്‍മാര്‍ജനം ചെയ്യണം. ജൈവമാലിന്യ സംസ്കരണം ബുദ്ധിമുട്ടുള്ള കാര്യമെ അല്ല. മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്‍ മണ്ണിന് അമൃത് ആണ്.
അടിക്കുറിപ്പ് - വിളപ്പില്‍ശാല സന്ദര്‍ശിച്ചതില്‍ നിന്ന് ഒരു കാര്യം ഉറപ്പായി "വിളപ്പില്‍ശാല പ്ലാന്റ് അടച്ചുപൂട്ടണം. അത്രെ ഉള്ളു." നഗര സഭയ്ക്കോ? നഗരമാലിന്യങ്ങള്‍ വിളപ്പില്‍ശാലയിലല്ലാതെ മറ്റൊരിടത്തും നിക്ഷേപിക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും ബോധവാന്മാരായ ജനം മാലിന്യസംസ്കരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ, സര്‍ക്കാര്‍ ജൈവേതരമാലിന്യം സംഭരിക്കാനോ തയ്യാറല്ല.